വാഷിങ്ടൺ: ഭീകരർക്ക് സഹായം നൽകുന്ന പാകിസ്ഥാന്റെ സമീപനം മാറുന്നതുവരെ അവർക്ക് ചില്ലിക്കാശ് നൽകില്ലെന്ന് യു.എന്നിലെ മുൻ അമേരിക്കൻ സ്ഥാനപതി നിക്കി ഹാലി. 2017-ൽ പാകിസ്താന് 100 കോടി ഡോളറിന്റെ യു.എസ്. സഹായമാണ് ലഭിച്ചത്. ഇതിൽ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനായിരുന്നെന്നും നിക്കി ഹാലി പറഞ്ഞു.
കുറച്ചുപണം മാത്രമാണ് റോഡ്, ഹൈവേ, ഊർജ പദ്ധതികൾ എന്നിവ വഴി സാധാരണ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചതെന്നും നിക്കി പറഞ്ഞു. ‘വിദേശസഹായം സുഹൃത്തുക്കൾക്കുമാത്രം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് നിക്കി ഹാലി ഇക്കാര്യം തുറന്നുപറഞ്ഞത്. പാകിസ്ഥാനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെയും ഹാലി പ്രകീർത്തിച്ചു.
യു.എസ് ഒരു രാജ്യത്തിന് സഹായം നൽകുമ്പോൾ തിരിച്ച് എന്തുകിട്ടുന്നു എന്നുകൂടി ചോദിക്കുന്നത് നല്ലതായിരിക്കും. യു.എന്നിലെ വിവിധ വിഷയങ്ങളിൽ അമേരിക്കക്കെതിരായി നിൽക്കുന്ന ചരിത്രമാണ് പാകിസ്ഥാനുള്ളത്. യു.എന്നിൽനടന്ന നിർണായകവോട്ടെടുപ്പുകളിൽ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്ഥാൻ യു എസിന് എതിരായിരുന്നുവെന്നും നിക്കി ഹാലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ