വാഷിങ്ടൺ: ലോകത്തെ ഏറ്റവും ശക്തരായ അമേരിക്ക പോലും കൊറോണ ഭീതിയിലാണ്. 24 മണിക്കൂറിനുള്ളിൽ 10000 ത്തിൽ അധികം പേർക്കാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 42,000 കടന്നു. രാജ്യത്താകെ അറുന്നൂറിലെ പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് കണക്ക്. അതിനിടെ രാജ്യം വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
2,886 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1,040 പേർ ഗുരുതരവസ്ഥയിലാണ്. 295 പേർ മാത്രമാണ് രോഗ വിമുക്തി നേടിയത്. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്.
മരണ നിരക്ക് വർധിക്കുന്നതിനിടയിലാണ് സോഷ്യൽ ഡിസ്റ്റൻസിങ് നീണ്ട നാൾ നടപ്പാക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നത്. നിലവിലെ നിയന്ത്രണങ്ങൾ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്നും അതിനാൽ വീണ്ടും പ്രവർത്തന സജ്ജമാകണമെന്നാണ് ട്രംപിന് ആവശ്യം. ഇതു തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ