അബുദാബി: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ ശരിവെച്ചു. അബുദാബി പരമോന്നത കോടതിയാണ് ശിക്ഷ ശരിവെച്ചത്. ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്‍ക്കോടതി വിധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചത്.
യുവാവ് പലപ്പോഴും പിതാവിനോട് പണം ചോദിക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. ചിലപ്പോഴൊക്കെ പണം നല്‍കിയിരുന്നു. മുമ്പ് ഒരു മയക്കുമരുന്ന് കേസിലെ പ്രതിയായ മകൻ താൻ നൽകുന്ന പണം മയക്കുമരുന്ന് വാങ്ങാനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായതിനാൽ മിക്കപ്പോഴും പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ ഇയാള്‍ അച്ഛനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.
സംഭവ ദിവസം പിതാവിനെ മുറ്റത്തേക്ക് വിളിച്ചുവരുത്തി കുത്തിക്കൊല്ലുകയായിരുന്നു. 36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കുത്തി. ഇതുകണ്ട മറ്റൊരു മകൻ ഓടിയെത്തി പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാല്‍ മറ്റൊരു കാര്‍ കുറുകെയിട്ട് പ്രതി തടസ്സപ്പെടുത്തി.
കാറില്‍ ഇടിച്ച് തകരാറുണ്ടാക്കുകയും ചെയ്‍തു. ഈ സമയം വീടിന് പുറത്തുണ്ടായിരുന്ന മറ്റൊരു സഹോദരനാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് മണി സ്വീകരിക്കാനോ കുടുംബാംഗങ്ങള്‍ വിസമ്മതിക്കുകയും ചെയ്‍തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ