ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍, ഷി ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, സെപ്റ്റംബര്‍ എട്ടിന് ഷി ഡല്‍ഹിയില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷിയ്ക്ക് പകരം ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാങ് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ഷി ഇന്ത്യയിലെത്തിയാല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെയും പ്രതിഷേധ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമായി ചിത്രീകരിച്ച് ചൈന ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കമുണ്ടായത്. ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ രംഗത്തുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ