ബെയ്ജിങ്: കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പോയ വയോധികയ്ക്ക് ഡോക്ടറുടെ മര്‍ദ്ദനം. ശസ്ത്രക്രിയയ്ക്കിടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും രോഗി അനങ്ങിയതിനായിരുന്നു ഡോക്ടറുടെ പ്രകോപനം. രോഗിയുടെ തലയില്‍ കുറഞ്ഞത് മൂന്ന് തവണയാണ് ഡോക്ടര്‍ ഇടിച്ചത്. വിവാദ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
ചൈനയിലെ ഗുയിഗാങ്ങിലെ ആശുപത്രിയിലാണ് സംഭവം. 2019ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 82കാരിയായ രോഗിക്കാണ് ശസ്ത്രക്രിയയ്ക്കിടെ മര്‍ദ്ദനമേറ്റത്. കണ്ണില്‍ ശസ്ത്രക്രിയ നടത്തുന്നതിനാണ് രോഗി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിക്ക് അനസ്‌തേഷ്യ നല്‍കി. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി തലയും കണ്ണുകളും ചലിപ്പിക്കാന്‍ തുടങ്ങി. അനങ്ങാതിരിക്കാന്‍ ആവര്‍ത്തിച്ച് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും രോഗിക്ക് മനസിലായില്ല.
ചൈനയില്‍ കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന മാന്‍ഡറിന്‍ ഭാഷയിലായിരുന്നു ഡോക്ടറുടെ മുന്നറിയിപ്പ്. എന്നാല്‍ പ്രാദേശിക ഭാഷ മാത്രം അറിയാവുന്ന 83കാരിക്ക് ഇത് മനസിലായില്ല. അനങ്ങാതിരിക്കാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേള്‍ക്കാതെ വന്നതോടെ, ദേഷ്യം വന്ന ഡോക്ടര്‍ രോഗിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ആശുപത്രി അധികൃതര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടാതെ രോഗിയോട് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ