ചൈനയിൽ ഭീതി പടർത്തിയ കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജപ്പാൻ, തായ്ലാൻഡ്, തയ്വാൻ, ഹോങ്കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 2019 ഡിസംബർ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കണ്ടെത്തിയ രോഗം ഇതിനോടകം 17 പേരുടെ ജീവനെടുത്തു. 471 പേരിൽ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇന്ന് ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
നോവൽ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ടിരിക്കുന്ന പുതിയയിനം വൈറസാണ് രോഗകാരണം. വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലന്നതാണ് ഭീഷണി. പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങൾ. ഇതു പിന്നീട് ന്യുമോണിയയിലേക്ക് നയിക്കും.
നിലവിൽ രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്. വുഹാൻ നഗരത്തിലേക്കും അവിടെനിന്ന് പുറത്തേക്കുമുള്ള യാത്ര ചൈന വിലക്കിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ