കുത്തിവെപ്പുകളെ പേടിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വിഴുങ്ങാൻ സാധിക്കുന്ന ഇൻജെക്ഷനുകൾക്കുള്ള സാങ്കേതിക വിദ്യ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ആദ്യ ഘട്ടമെന്ന നിലയിൽ ഇവ മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗുളിക രൂപത്തിലുള്ള ഈ ഇൻജെക്ഷൻ ഉപകരണം വിഴുങ്ങിയാൽ അത് ആമാശയത്തിന്റെ ഭിത്തിയിൽ കൃത്യ സ്ഥാനത്ത് തന്നെ മരുന്ന് കുത്തി വയ്ക്കും. മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ശ്രമത്തിന് പിന്നിൽ.
പയറുമണിയുടെ വലിപ്പമുള്ള കാപ്സ്യൂളിനുള്ളിൽ അടക്കം ചെയ്താണ് മരുന്ന് നൽകുന്നത്. ദഹന വ്യവസ്ഥയിലെ രാസ വസ്തുക്കളുമായി എളുപ്പം പ്രവർത്തിച്ച് നശിക്കുന്ന ഇൻസുലിൻ പോലുള്ള ഹോർമോണുകൾ ഗുളിക രൂപത്തിൽ കഴിക്കാൻ ഉപകരണം ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആമാശയത്തിലെത്തായിൽ കുത്തിവെപ്പെടുക്കാൻ സൂചി ശരിയായ ദിശയിൽ വരണം. ഇതിനായി ആഫ്രിക്കയിൽ കാണുന്ന ലിയോപാഡ് ആമയുടെ ആകൃതിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഉപകരണം നിർമിച്ചതെന്ന് ഗവേഷകർ പറയുന്നു. ഏത് രീതിയിൽ ഇട്ടാലും നേരെ വരുമെന്നതാണ് ഈ ആമയുടെ സവിശേഷത.
ദഹിക്കുന്ന കുത്തിവെപ്പിലൂടെ ആമാശയത്തിനകത്ത് ഇൻസുലിൻ ആഗിരണം ചെയ്യുമ്പോൾ മറ്റ് ദോഷങ്ങളുണ്ടാകരുതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഗിയോവാനി ട്രവേഴ്സോ പറഞ്ഞു. ആമാശത്തിലെ പേശികൾക്ക് കനം കൂടുതൽ ഉള്ളതിനാൽ ചെറിയ കുത്തിവെപ്പ് കൊണ്ട് പേടിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂർച്ചയേറിയ അഗ്രത്തോട് കൂടി ഖര രൂപത്തിലാക്കിയ ഇൻസുലിൻ ഉപയോഗിച്ചാണ് സൂക്ഷ്മമായ സൂചി ഇതിൽ വികസിപ്പിചിക്കുന്നത്. പഞ്ചസാരയുടെ പരലിൽ ചെറിയ സ്പ്രിങ് ഘടിപ്പിച്ചാണ് കുത്തിവെപ്പിനായി ഊർജം പകരുന്നത്. ആമാശയത്തിലെ ആസിഡുകളുടെ പ്രവർത്തനത്താൽ ഈ ഡിസ്ക് ലയിച്ചില്ലാതാകുമ്പോൾ സ്പ്രിങ് വലിഞ്ഞ് സൂചിയെ മുന്നോട്ട് തള്ളും. ഇത് ആമാശയ ഭിത്തിയിൽ തറയ്ക്കുന്നതോടെ പ്രവർത്തനം പൂർത്തിയാകും.
രാവിലെ ആഹാരത്തിന് മുൻപ് മാത്രമേ ഇത് ഉപയോഗിക്കാനാവൂ എന്ന പോരായ്മയുണ്ട്. അല്ലെങ്കിൽ പ്രവർത്തനം ശരിയാകില്ല. പരീക്ഷണങ്ങൾ മൃഗങ്ങളിൽ പാർശ്വ ഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
പന്നികളിലായിരുന്നു പരീക്ഷണം. അവയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ കുത്തി വെപ്പിനു ശേഷമുള്ള അതേയളവിൽ കുറഞ്ഞുവെന്ന് ഗവേഷകർ പറയുന്നു. ഇൻസുലിൻ ആഗിരണം പൂർത്തിയായാൽ അവശേഷിക്കുന്ന ഭാഗങ്ങൾ വിസർജ്യത്തിലൂടെ പുറത്തു പോകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ