സോള്‍: വീട്ടിനകത്ത് നിന്ന് കോവിഡ് രോഗം പകരാനുളള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ഒരു അംഗത്തിന് രോഗം ബാധിച്ചാല്‍ വീട്ടിലെ മറ്റുളളവരിലേക്ക് വൈറസ് ബാധ പകരാനുളള സാധ്യത കൂടുതലാണെന്ന് ദക്ഷിണ കൊറിയയിലെ പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. വീടിന് പുറത്തെ സമ്പര്‍ക്കവുമായി താരതമ്യം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജൂലൈ 16ന് അമേരിക്കയില്‍ പുറത്തിറങ്ങിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് കോവിഡ് വ്യാപനത്തില്‍ വീടിന്റെ സാധ്യത ചൂണ്ടിക്കാണിക്കുന്നത്. ആദ്യം കോവിഡ് കണ്ടെത്തിയ 5706 പേരെയും ഇവരുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന 59000 പേരെയുമാണ് പഠനത്തിന് വിധേയമാക്കിയത്.
പഠനത്തിന് വിധേയമാക്കിയ 100 കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് വീടിന് വെളിയില്‍ നിന്ന് രോഗം പകര്‍ന്നത്. എന്നാല്‍ പത്തില്‍ ഒരാള്‍ക്ക് വീട്ടില്‍ നിന്നാണ് രോഗം ബാധിച്ചിരിക്കുന്നത്. കൗമാരക്കാരിലും അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുളളവരിലുമാണ് ആദ്യം കോവിഡ് കണ്ടെത്തിയതെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗം പകരാനുളള സാധ്യത കൂടുതലാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി മറ്റു കുടുംബാംഗങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഈ പ്രായപരിധിയില്‍പ്പെട്ടവരാണ് എന്നതാണ് ഇതിന് കാരണം.
ഒന്‍പത് വയസ്സിന് താഴെയുളള കുട്ടികള്‍ ആദ്യമായി കോവിഡ് ബാധിച്ചവര്‍ ആകാനുളള സാധ്യത വിരളമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ രോഗലക്ഷണമില്ലാത്തവര്‍ ആകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ