ബീജിങ്: കോവിഡ് വ്യാപനത്തില്‍ ലോകം മുഴുവന്‍ ചൈനയെ പഴിക്കുകയാണ്. ചൈനയുടെ വീഴ്ചയാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന വിവിധ രാജ്യങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു. അതിനിടെ വുഹാനിലെ ലാബില്‍ നിന്നും കൊറോണ വൈറസ് ചേര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലോകാരോഗ്യസംഘടന - ചൈന സംയുക്തപഠനം വ്യക്തമാക്കുന്നു ലാബില്‍നിന്ന് വൈറസ് ചോര്‍ച്ചയെന്നത് 'തീര്‍ത്തും സാധ്യതയില്ലാത്തത്' ആണ്. വവ്വാലുകളില്‍നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകര്‍ന്നതാവാം ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു.
കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിര്‍ണായക വിവരം വാര്‍ത്താ ഏജന്‍സി എപി ആണ് റിപ്പോര്‍ട്ട് ചെയ്തത്
ലാബിലെ ചോര്‍ച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ക്കു നിര്‍ദേശമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസ് വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്കു പകരും മുന്‍പു കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായില്ലെന്ന ഗവേഷണ പഠനം പുറത്തുവന്നിരുന്നു. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്‌കോട്‌ലന്‍ഡിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഓസ്‌കര്‍ മക്‌ലീന്‍ പറഞ്ഞു.
ഒരു ജീവിവര്‍ഗത്തില്‍നിന്നു മറ്റൊന്നിലേക്കു കൂടുമാറുന്ന വൈറസിനു പുതിയ അന്തരീക്ഷത്തില്‍ പകര്‍ച്ചാശേഷി കൈവരിക്കാന്‍ അല്‍പം സമയം എടുക്കുകയാണു പതിവെന്നിരിക്കെ കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് റെഡിമെയ്ഡ് പകര്‍ച്ചാശേഷിയോടെ മനുഷ്യരിലെത്തി. മാത്രമല്ല, മനുഷ്യരിലെത്തി ആദ്യ 11 മാസം വൈറസിനു സുപ്രധാന ജനിതകമാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മക്‌ലീനുള്‍പ്പെടെ ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ