കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടൻ വിനായകൻ രംഗത്തെത്തി. 'അമ്മ'യോ 'ഡബ്ല്യുസിസി' യോ ആയി തനിക്ക് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല സിനിമാരംഗത്തെ ഒരു സംഘടനയിലും അംഗമല്ല. എന്നാൽ അവരോട് അകൽച്ചയുമില്ല. കാരണം ഇന്ന് വരെ ആ സംഘടനയിലെ ഒരു താരങ്ങളും എന്നോടൊപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിനായകൻ പറഞ്ഞു.
'അമ്മ' യുടെ ഭാഗമാകണമെന്ന് അടുത്തകാലത്ത് വിചാരിച്ചിരുന്നു. അപ്പോഴാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. അമ്മയിൽ അംഗമാകുന്ന കാര്യത്തിൽ, ഇനി ഇതെല്ലാം കലങ്ങിത്തെളിയട്ടെ. അമ്മ യെന്ന സംഘടനയെ പൊളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പക്ഷെ, ജനാധിപത്യ മര്യാദ വേണം എന്നത് നിർബന്ധമാണെന്നും വിനായകൻ പറഞ്ഞു.
ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാൽ ആ പെൺകുട്ടിക്കൊപ്പമാണ് ഞാൻ നിൽക്കുക. സംഘടന തകർക്കാനൊന്നും ഞാൻ പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. ആരുടെയും സ്വകാര്യതയിൽ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിനായകൻ പറഞ്ഞു. ഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ നിലപാട് വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ