കണ്ണൂർ: മീ ടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടിമാർ മനസ് തുറന്നാൽ സിനിമാലോകത്തെ പല ദന്തഗോപുരങ്ങളും തകർന്നടിയുമെന്ന് സിനിമാ നിർമാതാവ് ലിബർട്ടി ബഷീർ. നടിമാർ പത്ത് ശതമാനം കാര്യങ്ങൾപോലും തുറന്നുപറഞ്ഞിട്ടില്ല. പതിനേഴിലേറെ സിനിമകൾ നിർമിച്ച തനിക്ക് പല സംഭവങ്ങളും ഇന്നലെയെന്നപോലെ ഓർമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടവരാണ് പ്രൊഡക്ഷൻ കണ്ട്രോളർമാർ. അവർതന്നെ പ്രശ്നക്കാരാകുമ്പോൾ വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണുണ്ടാകുന്നത്. സിനിമാനടിമാരുടെയും സഹനടിമാരുടെയും കിടപ്പുമുറിയുടെ വാതിലിൽ മുട്ടിയ സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ബഷീർ പറഞ്ഞു.
സിനിമാ ഷൂട്ടിംഗിനിടയിൽ നടി പീഡനശ്രമത്തിനിരയായ സംഭവത്തിൽ വേട്ടക്കാരനെ രക്ഷിക്കണമെന്ന വോയ്സ് മെസേജ് ഗ്രൂപ്പിലിടുകയും വേട്ടക്കാരനായ പയ്യനെ പാവമായി ചിത്രീകരിച്ച് രക്ഷിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്ത പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയ്ക്കെതിരേയും, അക്രമിക്കെതിരേ നടപടിയെടുക്കാൻ തയാറാകാത്ത ഫെഫ്ക സെക്രട്ടറി ഉണ്ണിക്കൃഷ്ണനെതിരേയും പൊലീസ് കേസെടുക്കണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ