ചലച്ചിത്രം

ദിലീപ് അമ്മ അംഗമല്ലെന്നത് സ്വാഗതാര്‍ഹം; നടിയുടെ രാജി സംഘടനയുടെ പക്ഷപാതപരമായ നിലപാടുമൂലമെന്ന് ഡബ്ലിയുസിസി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അമ്മ അംഗമല്ലെന്നത് സ്വാഗതാര്‍ഹമെന്ന് നടിമാരുടെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി .എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് ദിലീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും , അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവര്‍ അവഗണിക്കുകയാണ്- ഡബ്ലിയുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്ത് , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉള്‍പ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . അമ്മയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയില്‍ നിന്നും , സംഘടനക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കജനകമാണ്- ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക , ശ്രുതി ഹരിഹരന്‍ എന്നിവരെ ഞങ്ങള്‍ പിന്തുണക്കുകയും , അവര്‍ക്കൊപ്പം ഈ ചെറുത്തുനില്പില്‍ കൂടെ ഉണ്ടാകുമെന്നു സംഘടന അറിയിച്ചു.

കഴിഞ്ഞദിവസം, നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനോട് രാജി ചോദിച്ചുവാങ്ങുകയായിരുന്നു എന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ലിയുസിസിയുടെ ആവശ്യപ്രകാരം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുക ആയിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ രാജി അമ്മ അംഗീകരിച്ചു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 


ഡബ്ലിയുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കുറ്റാരോപിതന്‍ ആയ ശ്രീ ദിലീപ് ഇപ്പോള്‍ A.M.M.Aയുടെ അംഗം അല്ല എന്ന വാര്‍ത്ത ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് ശ്രീ ദിലീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും , അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവര്‍ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉള്‍പ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയില്‍ നിന്നും , സംഘടനക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നം അല്ല എന്നും മുഴുവന്‍ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങള്‍ പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവര്‍ത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്ഷ്യം ആക്കിയിരുന്നത്. എങ്കില്‍ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക , ശ്രുതി ഹരിഹരന്‍ എന്നിവരെ ഞങ്ങള്‍ പിന്തുണക്കുകയും , അവര്‍ക്കൊപ്പം ഈ ചെറുത്തുനില്പില്‍ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ മുന്നോട്ടുവെച്ച അപേക്ഷകളോടും നിര്‍ദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവര്‍ത്തിക്കാന്‍ ഉറപ്പു നല്‍കിയ കേരള സര്‍ക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. WCC യോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍