പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'പിഎം നരേന്ദ്ര മോദി' ഏപ്രിൽ അഞ്ചിന് പുറത്തിറങ്ങും. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോദിയായി എത്തുന്നത് വിവേക് ഒബ്‌റോയ് ആണ്. സന്ദീപ് എസ് സിങ്, സുരേഷ് ഒബ്‌റോയ്, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 12ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൊതുജനങ്ങളുടെ ആവശ്യം പപരിഗണിച്ചാണ് ചിത്രം നേരത്തെ ഇറക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഏപ്രിൽ 11ന് നടക്കുന്നതിനാലാണ് സിനിമ നേരത്തെ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പ്രചാരണ സ്വഭാവമുള്ള ചിത്രം തെരഞ്ഞെടുപ്പ് വേളയിൽ ഇറക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപണമുണ്ട്. എന്നാൽ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കുന്നു.
'രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മലയാളമടക്കം 23 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മനോജ് ജോഷിയാണ് ചിത്രത്തിൽ അമിത് ഷായായി അഭിനയിക്കുന്നത്. ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ