ചലച്ചിത്രം

നാല് യുവനടന്‍മാരും രണ്ട് സംവിധായകരും ഇടപാടുകാരെന്ന് നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് എത്തിച്ച നൈജീരിയക്കാരന്‍; മൊഴി പൊലീസ് മുക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെന്‍ നടന്മാരും 2 സംവിധായകരും 2 യുവനിര്‍മാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു ഒക്കാവോയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് പൊലീസ് മുക്കുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

2015 ജനുവരി 31നു രാത്രി നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ഗോവയില്‍ നിന്നു കൊച്ചിയിലേക്കു ലഹരി എത്തിച്ചിരുന്നത് ഒക്കാവോയാണ്.അറസ്റ്റിലായ സിനിമാ പ്രവര്‍ത്തകരുടെ രക്തസാംപിളില്‍ തിരിമറി നടന്നതായും ആരോപണം ഉയര്‍ന്നു. നിശാപാര്‍ട്ടി നടന്ന കടവന്ത്രയിലെ അപ്പാര്‍ട്‌മെന്റില്‍ കണ്ടെത്തിയ പൊടി കൊക്കെയ്‌നാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ ശരീരസ്രവങ്ങളുടെ ഫലത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയില്ല. ആദ്യ ഘട്ടത്തില്‍ ആഫ്രിക്കന്‍ ഭാഷയായ 'യോറുബ'യില്‍ മാത്രം സംസാരിച്ച് ഒക്കാവോ പൊലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിച്ചു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലിഷ് കലര്‍ന്ന സങ്കരഭാഷയില്‍ മൊഴി നല്‍കിയത്.

കേസ് റജിസ്റ്റര്‍ ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇതുവരെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടില്ല. പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിനു പൊലീസിനെയും ജയില്‍ അധികൃതരെയും കോടതി വിമര്‍ശിച്ചിരുന്നു. വിസ്താരത്തിനിടയില്‍ പ്രതി ഒക്കാവോ കോളിന്‍സ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ആശങ്കയാണ് ഇയാളെ കോടതിയില്‍ നിന്നു പരമാവധി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ