ആശങ്കകൾക്ക് വിരാമമിട്ട് ഗായിക കനിക കപൂർ കോവിഡ് മുക്തയായി. ആറാം തവണത്തെ പരിശോധനയിലാണ് ഗായികയ്ക്ക് നെഗറ്റീവാകുന്നത്. എന്നാൽ ഒരു തവണ കൂടി പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ കനികയ്ക്ക് ആശുപത്രി വിടാനാകൂ. ഇപ്പോൾ ലഖ്നൌവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയിലാണ് കനിക.
എല്ലാ 48 മണിക്കൂറിലും കൊറോണ ബാധിതരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാറുണ്ട്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ അഞ്ചു പരിശോധനയിലും കനികയ്ക്ക് പോസിറ്റീവായിരുന്നു. ഇത് കുടുംബത്തെ ആശങ്കയിലായിരിക്കുകയാണ്. മരുന്നുകളോട് കനികയുടെ ശരീരം പ്രതികരിക്കാത്തതിനാലാണ് വൈറസിൽ നിന്ന് മുക്തയാകാത്തത് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
മാർച്ച് 20 നാണ് കനികയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ