28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റർ അഭയ കേസിൽ വിധി വന്നത്. ഫാദർ തോമസ് കോട്ടൂരിനേയും സിസ്റ്റർ സെഫിയേയും കുറ്റക്കാരായി കണ്ടെത്തുകയും ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിധി വന്നതിന് പിന്നാലെ സംവിധായകൻ ബോബൻ സാമുവൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ ചിത്രമായിരുന്നു റോമൻസ്. ജയിൽചാടി എത്തുന്ന രണ്ട് കള്ളന്മാർ പുരോഹിതന്മാരാകുന്നതായിരുന്നു ചിത്രത്തിലെ ഇതിവൃത്തം. ചിത്രം റിലീസ് ചെയ്തതോടെ കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് വ്യാപക വിമർശനം ഉയർന്നിരുന്നു എന്നാണ് ബോബൻ സാമുവൽ പറയുന്നത്. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെയോ കുലമഹിമയുടെ ആവിശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതിയെന്നും അദ്ദേഹം പറയുന്നു.
ബോബൻ സാമുവലിന്റെ കുറിപ്പ് വായിക്കാം
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ