ചലച്ചിത്രം

'താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെ, ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു, മണിക്കൂറുകളോളം കരഞ്ഞു'

സമകാലിക മലയാളം ഡെസ്ക്


ര്‍ത്താവിന്റെ മരണത്തോടെയാണ് നടിയും മോഡലുമായ നേഹ അയ്യര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്താണ് പ്രിയതന്റെ വിടപറയല്‍. തുടര്‍ന്ന് വേദനകള്‍ നെഞ്ചിലൊതുക്കി കുഞ്ഞിനുവേണ്ടി ജീവിക്കുന്ന നേഹയെയാണ് നമ്മള്‍ കണ്ടത്. ഒറ്റയ്ക്കായിരുന്നു നേഹയുടെ ഗര്‍ഭകാല ആഘോഷങ്ങളെല്ലാം. അവസാനം ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ താരം മകന് ജന്മം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം പങ്കുവെക്കുന്ന താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലില്‍ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് നേഹ പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് തന്റെ അതിജീവനം താരം പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാമിലും താരം കുറിപ്പ് പങ്കുവെച്ചിരുന്നു. 

നേഹയുടെ കുറിപ്പ്

'ഞാന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാനും അവിനാഷും ഒന്നും മിണ്ടാതെ, തമ്മില്‍ തമ്മില്‍ നോക്കി നിന്നു. സന്തോഷം കണ്ണുകളിലൂടെ ചാലിട്ടൊഴുകി. എട്ടുവര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആറുവര്‍ഷത്തോളം ദമ്പതികളും. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം മുന്നോട്ടു പോയില്ല. കുഞ്ഞു വരുന്നുവെന്ന സന്തോഷം പങ്കുവച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജീവിതത്തെ നടുക്കിയ ആ സംഭവം.

അവിനാഷ് ടേബിള്‍ ടെന്നിസ് കളിക്കാന്‍ പോയതാണ്. പെട്ടെന്നാണ് അവിനാഷ് വീണു എന്ന് കോള്‍ വന്നത്. തലചുറ്റിയതാകുമെന്നു കരുതി ഞാന്‍ ഗ്ലൂക്കോസുമെടുത്ത് താഴേക്കോടി. എന്നാല്‍ താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്. ഞാന്‍ അവന് സിപിആര്‍ കൊടുക്കാന്‍ ശ്രമിച്ചു. എഴുന്നേല്‍ക്കാനായി കെഞ്ചി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ആശുപത്രിയിലേക്ക് കുതിച്ചു. പക്ഷേ അവനുണ്ടായിരുന്നില്ല.
ഹൃദയാഘാതമായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. അവിനാഷ് ചെറുപ്പമായിരുന്നു, ആരോഗ്യവാനും. എന്നിട്ടും.....പിന്നീടുള്ള നാളുകള്‍ ഭീകരമായിരുന്നു. ഞാന്‍ ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു. മണിക്കൂറുകളോളം കരഞ്ഞ്, തളര്‍ന്ന് കിടക്കയില്‍ കമിഴ്ന്നു കിടന്നു. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. എന്നിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചു.

എന്നാല്‍ പതിയെ എന്റെ മനസ്സിന് ശക്തി ലഭിച്ചു. മൂന്നുവര്‍ഷം മുന്‍പ് നടന്ന എന്റെ അമ്മയുടെ ആത്മഹത്യയെ ഞാന്‍ എങ്ങനെ മറികടന്നുവെന്ന് ചിന്തിച്ചു. അത് എന്റെ മനസ്സിന് ശക്തി നല്‍കിത്തുടങ്ങി. പതിയെ ഞാന്‍ വിഷാദത്തില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

മാസങ്ങള്‍ക്ക് ശേഷം എന്റെ അവിനാഷിന്റെ ജന്‍മദിനത്തില്‍ തന്നെ എന്റെ കുഞ്ഞ് അന്‍ഷ് എത്തി. അവിനാഷിന്റെ അതേ ചിരിയും കുസൃതിയും മുഖഛായയും എല്ലാം അതേപടി അവനുണ്ടായിരുന്നു. ശരിക്കും അവിനാഷ് തന്നെ. ജീവിക്കാനുള്ള എന്റെ പ്രതീക്ഷകള്‍ വളര്‍ന്നു. അവിനാഷ് പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികഞ്ഞു. കുഞ്ഞിനൊപ്പമുള്ള ദമ്പതികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഇപ്പോഴും ഒരു വേദന ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം എന്റെ കുഞ്ഞ് അന്‍ഷിന്റെ ചിരി കാണുമ്പോള്‍ ഞാന്‍ മറക്കും. എന്റെ അവിനാഷ് മരിച്ചിട്ടില്ല..എന്റെ ഒപ്പം ഇപ്പോഴുമുണ്ട്....'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ