ചലച്ചിത്രം

ഐഷിയുടെ മുന്നില്‍ കൈകൂപ്പിയുള്ള നില്‍പ്പ് ശക്തമായ സന്ദേശം; ദീപികയെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അക്രമത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച നടി ദീപിക പദുക്കോണിനെ അഭിനനന്ദിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ദീപികയുടെ സന്ദര്‍ശനം ശക്തമായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഐഷി ഘോഷിന് മുന്നില്‍ കൂപ്പുകൈകളോടെ നിന്ന ദീപികയുടെ ചിത്രം നല്‍കുന്നത് ശക്തമായ സന്ദേശമാണ്,  ഐക്യദാര്‍ഢ്യം മാത്രമല്ല, 'നിങ്ങളുടെ വേദന അറിയുന്നു' എന്നാണ് അത് പറയുന്നത്''- അദ്ദേഹം പറഞ്ഞു. 

'താന്‍ തന്നെ നിര്‍മ്മിച്ച സിനിമ തിയേറ്ററില്‍ പ്രദര്‍ശനത്തിന് വരാനിരിക്കെ ഇത്തരമൊരു പ്രവര്‍ത്തി ആരെങ്കിലും ചെയ്യുമോ, അത് ആത്മഹത്യാപരമല്ലേ, ചിത്രത്തെ അത് ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവരവിടെ വന്നു. എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവര്‍ക്കും അവളുടെ പ്രവര്‍ത്തിയിലൂടെ നല്‍കുന്നത്. രാജ്യത്തെ അന്തരീക്ഷത്തില്‍ ഭയമുണ്ട്. ആ ഭയം ദീപിക അവഗണിച്ചു'- അദ്ദേഹം പറഞ്ഞു.

ആളുകള്‍ ഭയത്തില്‍ ജീവിച്ച് മടുത്തിരിക്കുന്നു, ഭയന്ന് തളര്‍ന്നിരിക്കുന്നു. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് മുഖ്യധാരാ ബോളിവുഡ് എപ്പോഴും ശ്രമിക്കുന്നത്. എല്ലാവരും ഒരുനാള്‍ അത് താണ്ടുമെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും കശ്യപ് വ്യക്തമാക്കി. 

'ഞാന്‍ പൊലീസിനെയോ സര്‍ക്കാരിനെയോ അധികൃതരെയോ ഭയക്കുന്നില്ല. അറസ്റ്റുചെയ്യപ്പെട്ടാല്‍ തിരിച്ച് പോരാടാനുള്ള അവകാശമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ തെരുവിലെ ഭ്രാന്തനായ ഒരാള്‍ ആക്രമിച്ചാല്‍ എന്തും ചെയ്യും. ആ ഭയമാണ് നമുക്കുള്ളത്. 'നിങ്ങള്‍ക്കൊപ്പം മോദിയുണ്ട്, നിങ്ങള്‍ ദേശസ്‌നേഹിയാണ്, നിങ്ങള്‍ രാജ്യത്തിന്റെ പോരാളിയാണ്' എന്നിങ്ങനെ തെരുവിലുള്ളവരെ മുഴുവന്‍ മാറ്റി. അങ്ങനെയൊരു സാങ്കല്‍പ്പിക യുദ്ധം, സാങ്കല്‍പ്പിക ശത്രുവിനെ രാജ്യത്തിനകത്തുതന്നെ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്''   അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്