ചെന്നൈ; തമിഴ് സൂപ്പർതാരം വിജയിന്റെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശം. പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. തുടർന്ന് അർധരാത്രി മുഴുവൻ പൊലീസ് വീട്ടിൽ തെരച്ചിൽ നടത്തി. അവസാനം ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു.
വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് വില്ലുപുരം ജില്ലയിൽനിന്നും മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടിയത്. 21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. കുറ്റം ചെയ്തതായി ഇയാൾ സമ്മതിച്ചു. സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ