ലോക്ഡൗണ്‍ കാലത്ത് രണ്ടാം വരവ് നടത്തിയ ബി ആര്‍ ചോപ്രയുടെ മഹാഭാരതം പരമ്പര വന്‍ ഹിറ്റായി മുന്നേറുകയാണ്. എന്നാൽ പരമ്പരയിൽ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ എന്ന നടന്‍ വാടകവീട്ടിൽ മരുന്നിനും ഭക്ഷണത്തിനുമായി പോലും വലയുകയാണ്. നടന്‍ എന്ന നിലയില്‍ തനിക്ക് നൽകിയ സ്നേഹം ഈ ദയനീയ അവസ്ഥയിലും കാണിക്കണമെന്ന അഭ്യർത്ഥനയാണ് എഴുപത്തിമൂന്നുകാരനായ സതീഷിനുള്ളത്.
പഞ്ചാബി സിനിമയിലെ 'അമിതാഭ് ബച്ചന്‍' എന്നറിയപ്പെടുന്ന നടൻ അടുത്ത കാലം വരെ ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു. സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ അടുത്തിടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം കൊണ്ട് ഇതുവരെ പിടിച്ചുനിന്നെങ്കിലും ലോക്ഡൗണ്‍ കൂടി വന്നതോടെ പ്രതിസന്ധിയിലായി.
അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കെ 2011ലാണ് സതീഷ് പഞ്ചാബില്‍ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറിയത്. പിന്നാലെ ഒരു അഭിനയപാഠശാല ആരംഭിച്ചതാണ് സതീഷിന്റെ ജീവിതത്തിലെ താളം തെറ്റിച്ചത്. സ്‌കൂളിനുവേണ്ടി സമ്പാദിച്ച പണമത്രയും നഷ്ടപ്പെടുത്തിയ നടൻ ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. പാട്യാലയിലെ ഒരു കോളേജില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപുണ്ടായ അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ആ വരുമാനവും നിലച്ചു. രണ്ടര വര്‍ഷത്തോളം ആശുപത്രിയില്‍ കിടപ്പിലായ സതീഷ് പിന്നീടാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്.
ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെന്നാണ് സതീഷ് പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സതീഷിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ