അഡൽട്ട് ഹൊറർ കോമഡി ചിത്രം ഇരണ്ടാം കുത്തിന്റെ ടീസർ പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് ചിത്രത്തെക്കുറിച്ച് നടക്കുന്നത്. അശ്ലീല രംഗങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കണം എന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭാരതിരാജ. കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുപോകുന്നത് പോലെയാണ് ഇത്തരം സൃഷ്‍ടികളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയുമായി ഇരണ്ടാം കുത്തിന്റെ സംവിധായകൻ സന്തോഷ് പി ജയകുമാർ രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിക്കുകയാണ്.
സിനിമ വ്യവസായമാണ്. പക്ഷേ പഴത്തെപോലും ഇങ്ങനെ വെറുപ്പുളവാക്കുന്ന അര്‍ഥത്തില്‍ കാണിക്കുന്നത് ശരിയല്ല. ജീവിതത്തിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് കുഴപ്പമില്ല. പക്ഷേ ഇങ്ങനെയല്ലാതെ മറ്റ് രീതിയിലാണ് പറയേണ്ടത്. ഇത് കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുവരുന്നതുപോലെയാണ്. ഇന്ത്യൻ സംസ്‍കാരത്തിന് എതിരാണ് എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഞാൻ ഇല്ല. പക്ഷേ കുടുംബങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ട് എന്നാണ് ഭാരതിരാജ പറഞ്ഞത്. സര്‍ക്കാരും സെൻസര്‍ബോർഡും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്നാണ് ചിത്രത്തിന്റ നായകൻ കൂടിയായ സന്തോഷ് പി ജയകുമാർ മറുപടിയുമായി രംഗത്തെത്തിയത്. ഭാരതിരാജ സംവിധാനം ചെയ്‍ത 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയിൽ ബിക്കിനി ധരിച്ചു നിൽക്കുന്ന സ്ത്രീകളുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു സന്തോഷിന്റെ പ്രതികരണം. 'ഭാരതിരാജയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ. ഇത് അദ്ദേഹത്തിന്റെ 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് നാണം തോന്നുന്നില്ലേ?.'
സംഭവം ചർച്ചയായതോടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഭാരതിരാജ. തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായ ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല രംഗങ്ങളും കൊണ്ട് നിറഞ്ഞ ചിത്രത്തിന്റെ ടീസർ ഇതിനോടകം വിവാദമായിക്കഴിഞ്ഞു. രവി മരിയ ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്‍മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ