ചലച്ചിത്രം

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിനായി സ്മാരകം ഉയരുന്നു. വിടപറഞ്ഞ് 31 വർഷത്തിന് ശേഷമാണ് സ്മാരകം വരുന്നത്. ചിറയൻകീഴിൽ നിർമിക്കുന്ന സ്മാരകത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 26ന് ശിലയിടും. ശാർക്കരയിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ,72 സെന്റ് ഭൂമിയിലായി നിർമിക്കുന്ന സ്മാരകത്തിൽ ഒരു മിനി തീയറ്റർ, പ്രേംനസീർ ലൈബ്രറി, പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം, താമസ സൗകര്യം എന്നിവയുണ്ടാകും. സംവിധായകൻ എംഎ നിഷാദാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

പ്രേംനസീറിന് സ്മാരകം ഉയരുന്നു....
മലയാളത്തിന്റ്റെ നിത്യവസന്തം, ശ്രീ പ്രേംനസീറിന്, ചിറയൻകീഴിൽ, സ്മാരകം നിർമ്മിക്കുന്നു.. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ മാസം 26 -ാം തിയതി,പേംനസീർ സ്മാരകത്തിന് ശിലയിടുന്നതോടെ,മലയാള പ്രേക്ഷകരുടെയും, പ്രേംനസീർ ആരാധകരുടേയും,ചിരകാലാഭിലാഷമാണ് സാധ്യമാകുന്നത്... ഇതിനായി , ശാർക്കരയിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ,72 സെന്റ് ഭൂമി,റവന്യൂ വകുപ്പ് വഴി സാംസ്ക്കാരിക വകുപ്പിന് ലഭിച്ചു. ഡെപ്പ്യൂട്ടി സ്പീക്കറും, ചിറയൻകീഴ് എം എൽ എ യുമായ ശ്രീ വി ശശിയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും,സർക്കാർ വിഹിതമായ ഒരു കോടി മുപ്പത് ലക്ഷവും ചേർത്ത് 2.30 കോടി രൂപയാണ് സ്മാരകത്തിന്റ്റെ ആദ്യഘട്ടത്തിൽ ചെലവിടുന്നത്..

ഒരു മിനി തീയറ്റർ, പ്രേംനസീർ ലൈബ്രറി, പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം , താമസ സൗകര്യം ഇതെല്ലാം ഉൾപ്പെടുത്തിയാണ് സ്മാരകം തീർക്കുന്നത്..

പ്രേംനസീർ ഒരദ്ഭുത പ്രതിഭാസമായിരുന്നു.. അദ്ദേഹത്തോളം സുന്ദരനെ ഞാൻ കണ്ടിട്ടില്ല..ഒരു പക്ഷെ ആദ്യമായി വെള്ളിത്തിരയിൽ കണ്ട നായകനോട് എനിക്ക് തോന്നിയ സനേഹവും,വീരാരാധനയുമൊക്കെ ആകാം.. പ്രേംനസീർ എനിക്കെന്നും,ഇഷ്ട നായകൻ തന്നെ..മലയാള സിനിമയിൽ ചരിത്രം രചിച്ച് കടന്ന് പോയ ഒരാൾ ...എന്ന് മാത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ പോര...

അഹങ്കാരമില്ലാത്ത മനസ്സിന്റ്റെ ഉടമ...ചിരിച്ച മുഖവുമായി, പരാതികളില്ലാതെ,സിനിമക്കകത്തും പുറത്തും,മനുഷ്യ സ്നേഹത്തിന്റ്റെ ഉദാത്ത മാതൃക തന്നെയായിരുന്നു,ശ്രീ പ്രേംനസീർ... ജാതി മത വർഗ്ഗീയ ചിന്തകൾക്കതീതൻ... നാടിനേയും,നാട്ടുകാരേയും ഹൃദയത്തിൽ കൊണ്ട് നടന്ന കലാകാരൻ.. ക്ഷേത്രങ്ങൾ എപ്പോഴും സാംസ്ക്കാരിക ഇടങ്ങൾ കൂടിയാണ്... നമ്മുടെ നാടിന്റ്റെ പൈതൃകം വിളിച്ചോതുന്ന അമ്പല മുറ്റത്തെ ഭക്തി സാന്ദ്രമായ അന്തരീക്ഷം, മനം കുളിരുന്നതുമാണ്... ശാർക്കര ക്ഷേത്രത്തിൽ ഒരാനയേ കുടിയിരുത്തിയ പ്രേംനസീറിനപ്പുറം വിശാല ഹൃദയനായ ഒരു കലാകാരൻ ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല എന്നുളളതാണ് സത്യം..വർത്തമാനകാല അന്തരീക്ഷത്തിൽ പ്രേംനസീർ എന്ന മഹാനായ മനുഷ്യ സ്നേഹിയുടെ അഭാവം കേരളത്തിന്റ്റെ മതേതര മനസ്സിന്റ്റെ തീരാ ദുഖം തന്നെ...

പ്രേംനസീർ എന്ന നടനെ പറ്റി എതിരഭിപ്രായമുണ്ടാകാം...അപ്പോഴും,ഇരുട്ടിന്റെ ആത്മാവും, അസുര വിത്തും, പടയോട്ടവും, വിട പറയും മുമ്പേയും, കാര്യം നിസ്സാരവുമെല്ലാം ,നസീർ വിമർശകരുടെ നാവടപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു എന്നുളളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുത തന്നെ... പുതു തലമുറയിലെ നടന്മാർക്ക് ഒരു പാഠപുസ്തകമാണ് പ്രേം നസീർ...
അദ്ദേഹത്തിന്റ്റെ സ്മാരകം ഉയരുമ്പോൾ,ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനേറെയുണ്ടാകും, പ്രേംനസീറിനെ...
വായിക്കപ്പെടേണ്ട പുസ്തകമാണ് പ്രേംനസീർ..
അറിഞ്ഞിരിക്കേണ്ട നാമമാണ്..പ്രേം നസീർ...

31 വർഷങ്ങളായി പ്രേംനസീർ, യാത്രയായിട്ട്..
അദ്ദേഹത്തിന് വേണ്ടി ഈ സ്മാരകം നിർമ്മിക്കാൻ മുൻകൈയെടുത്ത,ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും,സാംസ്ക്കാരിക വകുപ്പൂ മന്ത്രി ശ്രീ ഏ കെ ബാലനും, റവന്യൂ മന്ത്രി ശ്രീ കെ ചന്ദ്രശേഖരനും,ഡപ്പ്യൂട്ടി സ്പീക്കർ ശ്രീ വി ശശിക്കും,അഭിവാദ്യങ്ങൾ !!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും