ചലച്ചിത്രം

'അയാൾ തെറ്റുകാരനല്ല എന്ന് ബോധ്യമുണ്ടെങ്കിൽ തിരിച്ചെടുക്കു, അല്ലെങ്കിൽ കൂറ് മാറിയവർ പുറത്തുപോവുക'; അമ്മയ്ക്കെതിരെ ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

ടിയെ അക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയ സംഭവം സിനിമരം​ഗത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവർ പൊലീസിന് കൊടുത്ത മൊഴി തിരുത്തി  കൂറുമാറി കളിക്കുകയാണ്. അയാൾ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത് എന്നാണ് ഹരീഷ് ചോദിക്കുന്നത്. നേതൃത്വത്തിന് അയാൾ തെറ്റുകാരനല്ല എന്ന് പൂർണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കിൽ കൂറ് മാറിയവർ രാജിവെച്ച് പുറത്ത് പോവുക എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. നിലപാട് അറിഞ്ഞിട്ടുവേണം അന്തസ്സുള്ള അംഗങ്ങൾക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാനെന്നും ഹരീഷ് പറയുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആർക്കും വിലക്കാൻ പറ്റില്ലെന്നും ഹരീഷ് ഓർമിപ്പിക്കുന്നുണ്ട്. നടൻ സിദ്ധിഖും നടി ഭാമയുമാണ് കോടതിയിൽ മൊഴിമാറ്റിയത്. തുടർന്ന് രൂക്ഷ വിമർശനവുമായി നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. 

ഹരീഷ് പേരടിയുടെ കുറിപ്പ്

ആരോപണ വിധേയനായ നടൻ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിന് വിധി പ്രസ്താവിക്കാൻ ഞാന്‍ ആരുമല്ല. പക്ഷെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവർ പൊലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്പോൾ സ്വഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. അയാൾ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്? ഒന്നുകിൽ നേതൃത്വത്തിന് അയാൾ തെറ്റുകാരനല്ല എന്ന് പൂർണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കിൽ കൂറ് മാറിയവർ രാജിവെച്ച് പുറത്ത് പോവുക. കാരണം ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങൾ അമ്മയിലുണ്ട്. അവരുടെ മാനത്തിനും വിലയുണ്ട്. അന്തരിച്ച മുരളിച്ചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാൻ കേട്ടത്. അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടീനടൻമാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാൻ വിശ്വസിക്കുന്നു. തീരുമാനം എന്നെ അറിയിക്കണ്ട. പൊതു സമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങൾക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാൻ. (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ)..

അടിക്കുറിപ്പ്- ഈ അഭിപ്രായത്തിന്‍റെ പേരിൽ എന്നെ ആർക്കും വിലക്കാൻ പറ്റില്ല. ലോകം പഴയ കോടമ്പാക്കമല്ല. വിശാലമാണ്. നിരവധി വാതിലുകൾ തുറന്ന് കിടക്കുന്നുണ്ട്. ഏത് വാതിലിലൂടെ പോകണമെന്ന് പോകാൻ തയ്യാറായവന്‍റെ തീരുമാനമാണ്. നല്ല തീരുമാനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചുകൊണ്ട്- 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ