മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് വലിയ വിവാദത്തിന് കാരണമായിരുന്നു. തുടർന്ന് തീരുമാനം പുന:പരിശോധിക്കുമെന്ന് മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് കളക്ടർ പറഞ്ഞത്. ഇപ്പോൾ തീരുമാനം പുന:പരിശോധിക്കുന്നതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. മനുഷ്യനെന്ന നിലയിൽ ജീവൻ സംരക്ഷിക്കാനുള്ള കർത്തവ്യത്തിൽ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ലെന്നാണ് താരം കുറിച്ചത്.
"മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരംഗമാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കളക്ടർ അംഗീകരിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ." - പാർവതി കുറിച്ചു.
കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം വിമർശനം കുറിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ആരാധനാലയങ്ങളിൽ പ്രവേശനം അഞ്ചു പേർക്ക് മാത്രമാക്കി ചുരുക്കിയത്. തുടർന്ന് വിവിധ മതനേതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തരവ് പുനപരിശോധിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തുന്നത്. നേരത്തെ തൃശ്ശൂർ പൂരം നടത്തുന്നതിനെതിരേ പാർവതി രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ