മമ്മൂട്ടിയോട് മാപ്പു പറഞ്ഞ് തന്റെ യുട്യൂബ് ചാനലിന് തുടക്കമിട്ട് നടൻ മുകേഷ്. മുകേഷ് സ്പീക്കിങ്’ എന്ന തന്റെ ചാനലിലൂടെയാണ് താരം ആദ്യത്തെ സിനിമ അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയുമായുള്ള ഓർമകളാണ് താരം പങ്കുവെച്ചത്. സൈന്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ സംഭവമാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെ പേരിൽ പട്ടാള ഉദ്യോഗസ്ഥരിൽനിന്ന് കുറഞ്ഞ വിലയ്ക്കു മദ്യം വാങ്ങിയതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ‘മമ്മൂക്ക, മാപ്പ്’ എന്ന് പേരിലാണ് വിഡിയോ പുറത്തിറക്കിയത്.
സൈന്യം സിനിമയുടെ ഷൂട്ടിങ് രാജ്യത്തെ വിവിധ പട്ടാള ക്യാമ്പുകളിലാണ് നടന്നത്. ഒരു പട്ടാള ക്യാമ്പിൽ എത്തിയപ്പോൾ അവിടെ എല്ലാ കാര്യങ്ങളിലും സഹായിക്കാൻ ഒരു മലയാളി പട്ടാള ഉദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു. അങ്ങനെ പോകുമ്പോഴാണ് പട്ടാള കാന്റീനിൽ സാധനങ്ങൾക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വിലക്കുറവാണെന്ന് ഒപ്പം അഭിനയിക്കുന്നവർ പറഞ്ഞു. ഉദ്യോഗസ്ഥനോട് ചോദിച്ച് ഒരു കുപ്പി മദ്യം ഒപ്പിക്കണം എന്നായി അവർ. നിർബന്ധിച്ചപ്പോൾ മനസില്ലാ മനസോടെ ബർത്ത്ഡേ പാർട്ടിക്കുവേണ്ടിയാണെന്നു പറഞ്ഞ് ഒരു കുപ്പി ചോദിച്ചു. 300 രൂപ പുറത്തുവിലയുള്ള മദ്യം 100 രൂപയ്ക്ക് കിട്ടി. പിന്നെ വീണ്ടും ഒരു കുപ്പി വേണമെന്നായി. മമ്മൂട്ടി ഒരു സിപ് കുടിച്ചെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നു അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതു കേട്ട് അയാൾ രണ്ട് ബോട്ടിൽ മദ്യം തന്നു. പിന്നീടും മമ്മൂട്ടിയുടെ പേരിൽ കുപ്പികൾ കിട്ടി. എന്നാൽ ഇതൊന്നും മമ്മൂട്ടി അറിയുന്നുണ്ടായിരുന്നില്ല. 24 മണിക്കൂറും അദ്ദേഹം സിനിമയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. തന്റെ ഈ വിഡിയോ കാണുമ്പോൾ മാത്രമാകും ഇതേക്കുറിച്ച് മമ്മൂട്ടി അറിയുന്നത് എന്നാണ് മുകേഷ് പറഞ്ഞത്.
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രം റിലീസിന് ശേഷം അദ്ദേഹത്തെ ചൊടിപ്പിക്കാൻ പറഞ്ഞ കാര്യം കൈവിട്ടുപോയതിനെക്കുറിട്ടും മുകേഷ് വിഡിയോയിൽ പറയുന്നുണ്ട്. ഗിറ്റാർ വായിച്ച് പാട്ടുപാടുന്ന രംഗം ചിത്രത്തിലുണ്ട്. ഗിറ്റാർ വായിക്കുന്നത് ശരിയായില്ല എന്ന് സംഗീതം അറിയാവുന്ന കൂട്ടുകാർ പറഞ്ഞു എന്നാണ് മമ്മൂട്ടിയോട് മുകേഷ് പറയുന്നത്. ഇതുകേട്ട് താരം മമ്മൂട്ടി വല്ലാതായി. ഉടനെ സംവിധായകനെ വിളിച്ച് ചീത്ത പറയുകയും ചെയ്തു. തമാശയ്ക്ക് പറഞ്ഞതാണെന്നും അപ്പോൾ പറഞ്ഞിരുന്നെങ്കിൽ അവിടെയിരുന്ന പൂച്ചട്ടിയെടുത്ത് അദ്ദേഹം തന്റെ തലയ്ക്ക് അടിക്കുമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ