ഹൗറ; കർച്ചാസംഘത്തിന്റെ ആക്രമണത്തിൽ ജാർഖണ്ഡ് ചലച്ചിത്രതാരം ഇഷാ ആല്യ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. സിനിമ നിർമാതാവും ഭർത്താവുമായി പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.
സിനിമ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാർ, 3 വയസ്സുകാരിയായ മകൾക്കുമൊപ്പം റാഞ്ചിയിൽ നിന്നു കൊൽക്കത്തയിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ 6നാണ് സംഭവമുണ്ടായത്. ഹൗറ ജില്ലയിൽ ദേശീയപാതയിലുള്ള മഹിശ്രേഖ പാലത്തിൽ പ്രകാശ് കുമാർ കാർ നിർത്തിയപ്പോൾ മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടിക്ക് വെടിയേൽക്കുന്നത്. മുറിവേറ്റ റിയയെ കാറിൽ കയറ്റി 3 കിലോമീറ്റർ ഓടിച്ച പ്രകാശ് കുമാർ, നാട്ടുകാരുടെ സഹായത്തോടെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിനു സമീപം മൂത്രമൊഴിക്കാൻ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. കാർ നിർത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവർച്ചക്കാർ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ഇവർ കാറിനെ പിൻതുടർന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകൾ ഒരുമിച്ചു ചേർന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാൻ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു കൂടുതൽ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്. ഫൊറൻസിക് പരിശോധനയ്ക്കായി കാർ പിടിച്ചെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ