സിനിമ പ്രമോഷനിടെ മോശം അനുഭവമുണ്ടായതിനുശേഷം വീണ്ടും കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തി നടി ഗ്രേസ് ആന്റണി. പുതിയ ചിത്രം ‘പടച്ചോനെ ങ്ങള് കാത്തോളി’യുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം മാളിൽ എത്തിയത്. കനത്ത സുരക്ഷയാണ് താരത്തിന് മാളിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ തവണ വന്നുപോയപ്പോൾ വീണ്ടും ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല എന്നാണ് ഗ്രേസ് പറഞ്ഞത്. ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് താൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നതെന്നും ഗ്രേസ് ചോദിച്ചു.
കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ വന്നതിന്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോന് ങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. പിന്നെ ഞാൻ ഓർത്തു, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് ഞാൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോൾ വേണ്ടെന്നു വയ്ക്കാതിരുന്നത്.- ഗ്രേസ് പറഞ്ഞു.
കോഴിക്കോടിനേക്കുറിച്ചും ഇവിടത്തെ ആളുകളുടെ സ്നേഹത്തെക്കുറിച്ചും താരം വാചാലയായി. കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. വഴിയിലൂടെ പോയാൽ പോലും വിളിച്ച് ഭക്ഷണം കഴിക്കാൻ പറയുന്ന സ്ഥലമാണ് എന്നാണ് ഗ്രേസ് പറഞ്ഞത്. ആ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം കോഴിക്കോടുകാർക്ക് എന്നോടുള്ള സ്നേഹം കൂടിയിട്ടേ ഒളളൂവെന്നും ഒരുപാട് സ്നേഹവും പിന്തുണയുമാണ് ഇവിടെനിന്ന് ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു.
സാറ്റർഡേ നൈറ്റ് സിനിമയുടെ പ്രമോഷനിടെയാണ് ഗ്രേസിന് മോശം അനുഭവമുണ്ടായത്. ചിത്രത്തിലെ വൻ താരനിരയ്ക്കൊപ്പമാണ് ഗ്രേസ് പരിപാടിക്കായി മാളിൽ എത്തിയത്. ആൾക്കൂട്ടത്തിൽ ഒരാളിൽ താരത്തെ കടന്നു പിടിക്കുകയായിരുന്നു. പിന്നാലെ വന്ന സാനിയയ്ക്കു നേരെയും അതിക്രമമുണ്ടായി. സാനിയ ഇയാളെ തല്ലുന്നതിന്റേയും വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ