അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. തൃശൂർ ഇരവ് സ്വദേശിയായ സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. അച്ഛന്റെ സ്ഥാനത്തു നിന്ന് സഹോദരൻ വിഷ്ണുവാണ് വിവാഹം നടത്തിയത്.
വിഷ്ണു തന്നെയാണ് വിവാഹവാർത്ത അറിയിച്ചത്. സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവാഹച്ചടങ്ങളിൽ പങ്കെടുത്തു. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണു മലയാളസിനിമാ രംഗത്ത് സജീവമാണ്. നിരവധി പേർ വൃന്ദയ്ക്കും ആഷിക്കിനും ആശംസകളും കുറിച്ചു.
നടി ശ്രുതി ബാലയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സ്നേഹത്തോടെ ഞങ്ങൾ പപ്പ എന്ന് വിളിച്ചിരുന്ന കോട്ടയം പ്രദീപ്. അദ്ദേഹത്തിന്റെ മകളുടെ, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിഷ്ണുവിന്റെ സഹോദരി, ഞങ്ങളുടെ അനിയത്തികുട്ടി വൃന്ദ വിവാഹിതയായി. പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായി.. വിവാഹത്തിൽ പങ്കെടുക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, സാധിച്ചില്ല….. ആഷികിനും വൃന്ദകുട്ടിക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകൾ- ശ്രുതി ബാല കുറിച്ചു.
സിനിമയിലും സീരിയലിലും ശ്രദ്ധേയനായിരുന്ന പ്രദീപ് ഈ വർഷം ഫെബ്രുവരിയിലാണ് ഹൃദയാഘാതത്തെ തുടർന്ന് വിടപറയുന്നത്. എല്‍ഐസി ജീവനക്കാരനായിരുന്ന അദ്ദേഹം, ഐ വി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്. രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവന്‍ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി.ആമേന്‍, ഒരു വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ