ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഗോൾഡ്. പ്രേമം സിനിമയ്ക്കു ശേഷമുള്ള അൽഫോൺസിന്റെ തിരിച്ചുവരവിനെ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. എന്നാൽ ചിത്രം ഭൂരിഭാഗം പ്രേക്ഷകരേയും നിരാശപ്പെടുത്തുകയായിരുന്നു. അതിനു പിന്നാലെ അൽഫോൺസിനേയും ഗോൾഡിനേയും വിമർശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടും നിരവധി പേർ എത്തി. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ.
താൻ ആരുടേയും അടിമ എല്ലെന്നും തന്നെ കളിയാക്കാൻ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. താൻ വീണപ്പോൾ ചിലരുടെ മുഖത്തുകണ്ട പരിഹാസച്ചിരി മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫൈൽ ഫോട്ടോ മാറ്റിക്കൊണ്ടാണ് അൽഫോൺസ് പുത്രൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇരുട്ടിൽ നിൽക്കുന്ന അൽഫോൺസിന്റെ രൂപത്തെയാണ് പുതിയ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നത്.
അൽഫോൺസിന്റെ കുറിപ്പ്
നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ സിനിമ ഗോൾഡിനേയും കുറിച്ച് മോശം പറയുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്... ഇത് നിങ്ങൾക്ക് നല്ലതായിരിക്കും എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ എന്റെ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം.നിങ്ങളുടെ ദേഷ്യം കാണിക്കാൻ വേണ്ടി എന്റെ പേജിൽ വരരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എനിക്കൊപ്പം നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴുന്നില്ല. അത് പ്രകൃതിയാൽ സംഭവിക്കുന്നു. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു". - അൽഫോൺസ് കുറിച്ചു
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മികച്ച സിനിമയുമായി തിരിച്ചു വരണം എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ വിമർശനങ്ങളെ അതേ രീതിയിൽ ഏറ്റെടുക്കാത്തതിനെ വിമർശിക്കുന്നവരുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ