ന്യൂഡല്‍ഹി: ഡല്‍ഹി രജൗറി ഗാര്‍ഡന്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു മിന്നുന്ന ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ പതിനാലായിരം വോട്ട് അധികം നേടിയാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. എഎപിയുടെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ അവര്‍ക്കു കെട്ടിവച്ച കാശ് നഷ്ടമായി.
ഏപ്രില്‍ 23ന് നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് മൂന്നു പാര്‍ട്ടികളും കാഴചച്ചത്. എഎപിയുടെ ജര്‍നയില്‍ സിങ് പഞ്ചാബില്‍ മത്സരിക്കുന്നതിന് രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
കഴിഞ്ഞ തവണ മികച്ച വിജയം നേടിയ സീറ്റില്‍ ഇക്കുറി പതിനായിരം വോട്ടു മാത്രമാണ് എഎപിക്കു നേടാനായത്. പോള്‍ ചെയ്തതിന്റെ പതിനാലു ശതമാനം വോട്ടു മാത്രം നേടിയ എഎപി സ്ഥാനാര്‍ഥിക്കു കെട്ടിവച്ച പണം നഷ്ടമായി. ബിജെപിക്ക് 40,602 വോട്ടും കോണ്‍ഗ്രസിന് 25,950 വോട്ടും എഎപിക്ക് 10,243 വോട്ടുമാണ് ലഭിച്ചത്.
എഎപിയെ ജനം തിരസ്‌കരിച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി മജീന്ദര്‍ സിങ് സിസ്ര പ്രതികരിച്ചു. എഎപി ഭരണത്തിന് അന്ത്യമാവുകയാണെന്ന് സിസ്ര പറഞ്ഞു. എന്നാല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഫലം മറ്റൊന്നായിരിക്കുമെന്നാണ് എഎപി പ്രതികരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ജര്‍നയില്‍ സിങ്ങിന്റെതീരുമാനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഫലത്തില്‍ പ്രതികരിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ