കശ്മീർ : ജമ്മുകശ്മീരിലെ കത്വയിൽ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന ആസിഫ ബാനുവിന്റെ കുടുംബം റസാന ഗ്രാമത്തിലെ വീട് ഉപേക്ഷിച്ച് നാടു വിട്ടു. കേസിൽ പ്രതികളെ പിടികൂടിയതിനെതിരെ ജമ്മു ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ പിതാവ് 52കാരനായ മുഹമ്മദ് യൂസഫ് പുജ്വാല, ഭാര്യ നസീമ, രണ്ട് കുട്ടികൾ എന്നിവർ വീട് ഉപേക്ഷിച്ച് പലായനം ചെയ്തത്.
ചൊവ്വാഴ്ച രാത്രി ആരോടും പറയാതെ വീട് വിട്ടതായാണ് റിപ്പോർട്ട്. കന്നുകാലികളെയും ഇവർ കൊണ്ടുപോയിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ അടുത്തമാസം രസാന ഗ്രാമത്തിലെ വീട് ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പുജ്വാലയും കുടുംബവും. ഇതിനിടെയാണ് ആസിഫയ്ക്ക് നേരെ ദാരുണമായ ആക്രമണം ഉണ്ടായത്.
മുഹമ്മദ് യൂസഫ് പുജ്വാലയും കുടുംബവും സാംബ ജില്ലയിൽ പുജ്വാലയുടെ സഹോദരന്റെ വീട്ടിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പുജ്വാലയുടെ സഹോദരൻ അഖ്തറിന്റെ മകളാണ് ആസിഫ ബാനുവെന്നും, കുട്ടിയെ ഇവർ ദത്തെടുത്തതാണെന്നും സഹോദരൻ നിസാർ അഹ്മദ് ഖാൻ വ്യക്തമാക്കി. ഭാര്യ നസീമയുടെ ആവശ്യപ്രകാരമാണ് ആസിഫയെ ദത്തെടുത്തത്. അവൾ ഒാടിക്കളിച്ച പ്രദേശങ്ങൾ കാണാൻ ആഗ്രഹമുണ്ടെങ്കിലും ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ആക്രമണം ഭയന്നാണ് പുജ്വാല നാടുവിട്ടതെന്നും നിസാർ അഹ്മദ് ഖാൻ പറഞ്ഞു.
അതേസമയം ആസിഫയുടെ കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആരോപിച്ച് ജമന്മു ബാർ അസോസിയേഷൻ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. ജമ്മുകശ്മീർ പാന്തേഴ്സ് പാർട്ടിയും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. പ്രതികൾക്ക് അനുകൂലമായി റാലി നടത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. അതേസമയം സർക്കാരും പൊലീസും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് ഹുറിയത്ത് കോൺഫറൻസ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ