ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിൽ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനം. അൽപസമയത്തിനകം ഭോപാലിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിയമസഭാ കക്ഷിയോഗം ചേരുന്നതിനായി എ.കെ.ആന്റണി ഭോപ്പാലിലെത്തും. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ഉയർന്ന് കേട്ടിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മത്സരമില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യയുടെ നിലപാടെന്നും സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമല്‍നാഥിനെ തീരുമാനിച്ചതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ