മുംബൈ: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 22 പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് ജെ ശര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. മൂന്നു തവണ അന്വേഷിച്ചിട്ടും കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും കോടതി തളളി.
സൊഹ്റാബുദ്ദീൻ ഷെയ്ഖ്നെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്ന കേസിലാണ് കോടതിയുടെ സുപ്രധാന വിധി. എസ്ഐ, എഎസ്ഐ, കോണ്‍സ്റ്റബിള്‍ തുടങ്ങിയ പൊലീസിലെ താഴേതട്ടിലുള്ള 21 ഉദ്യോഗസ്ഥരെയും കൗസര്‍ബിയെ കൊന്ന് തെളിവ് നശിപ്പിച്ച ഫാംഹൗസ് ഉടമയെയുമാണ് കോടതി വെറുതെ വിട്ടത്.
സംഭവസമയത്ത് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, അഭയ് ചുദാസാമ, എം.എൻ. ദിനേശ്, രാജ്കുമാർ പാണ്ഡ്യൻ തുടങ്ങി 38 പേരായിരുന്നു തുടക്കത്തിൽ കേസിലെ പ്രതികൾ. 2014നുശേഷം മൂന്നു വർഷത്തിനിടെ അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സിബിഐ കോടതി കേസിൽനിന്ന് ഒഴിവാക്കി. വിചാരണയ്ക്കിടെ സാക്ഷികള്‍ ഭൂരിപക്ഷംപേരും പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് 2005ല്‍ സായുധരായ പോലീസ് സംഘം സൊഹ്റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി പിന്നീട് വാര്‍ത്തവന്നു. സംഭവത്തിന് ദൃക്സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സി.ബി.ഐ. ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് സി.ബി.ഐ. ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
സൊഹ്റാബുദ്ദീന്റെ സുഹൃത്തായിരുന്ന അസംഖാന് ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. മര്‍ദിച്ചവശനാക്കിയാണ് രാജസ്ഥാന് പൊലീസ് ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ യഥാര്‍ഥ മൊഴി നല്‍കാനായിട്ടില്ലെന്നും അസംഖാന്റെ ഭാര്യ പറയുന്നു. വിധി സ്റ്റേ ചെയ്യണമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ അസംഖാന്റെ ഭാര്യ റിസ്വാന ഖാന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പല സാക്ഷികളുടെയും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് വിചാരണ അപൂര്‍ണമാണെന്നും ചൂണ്ടിക്കാണിച്ചാണ് റിസ്വാന ഖാന് ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ