അമൃത്സർ : വിശപ്പ് സഹിക്കാതായപ്പോൾ വയലിൽനിന്ന് മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്ന ദളിത് കുട്ടികളെ മർദ്ദിക്കുകയും വിവസ്ത്രരാക്കി നടത്തിക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സർ സോഹിയാൻ കാല ഗ്രാമത്തിലാണ് സംഭവം. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികളെയാണ് കർഷകൻ കിഴങ്ങ് മോഷ്ടിച്ചു എന്നാരോപിച്ച് ക്രൂരമായി മർദിച്ചത്.
പട്ടം പറത്തുകയായിരുന്ന കുട്ടികൾ കളിച്ച് വയലിനരികിലെത്തി. കളിച്ചുതളർന്ന കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ വയലിൽ ഇറങ്ങി മുള്ളങ്കികിഴങ്ങുകൾ പറിച്ചുതിന്നു. ഇതുകണ്ട കർഷകൻ കുട്ടികളെ മർദ്ദിക്കുകയും, വിവസ്ത്രരാക്കി മൂന്നു കിലോമീറ്ററോളം നടത്തുകയുമായിരുന്നു. ഇതുകണ്ട വഴിയാത്രക്കാരൻ സംഭവം വീഡിയോയിൽ പകർത്തുകയും. കുട്ടികളെ കർഷകന്റെ കയ്യിൽ നിന്നും രക്ഷിക്കുകയുമായിരുന്നു.
വസ്ത്രങ്ങൾ ഊരിവാങ്ങിയ കർഷകൻ ഇത് തിരികെ നൽകാൻ കൂട്ടാക്കിയില്ല. പിന്നീട് കർഷകന്റെ പിതാവാണ് വസ്ത്രം തിരികെ നൽകിയതെന്ന് കുട്ടികൾ പറഞ്ഞു. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇവരെന്നും, കർഷകൻ വളരെ ദയയില്ലാതെയാണ് കുട്ടികളോട് പെരുമാറിയതെന്നും പൊലീസ് അധികൃതർ സൂചിപ്പിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, ആരോപണ വിധേയനായ കർഷകൻ ഒളിവിൽ പോയി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ