ബംഗളൂരു: നരേന്ദ്ര മോദിക്ക് സമനില തെറ്റിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോൺഗ്രസ് നേതാക്കളെ വിമർശിക്കാൻ മോദി അസത്യം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാറിനെയും രാഷ്ട്രീയ നേതൃത്വത്തെയും വിമർശിക്കാം. എന്നാൽ, ജവഹർലാൽ നെഹ്റുവിനെയും വി.കെ. കൃഷ്ണമേനോനെയും പോലുള്ള നേതാക്കളെ വിമർശിക്കാൻവേണ്ടി സത്യവിരുദ്ധമായ കാര്യങ്ങളാണ് മോദി പറഞ്ഞത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനായി ബംഗളൂരുവിലെത്തിയ ഉമ്മൻചാണ്ടി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
1948 ൽ പാകിസ്താനെതിരായ യുദ്ധം നയിച്ച കർണാടകക്കാരനായ ജനറൽ തിമ്മയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനും അവമതിക്കാൻ ശ്രമിച്ചു’ എന്നായിരുന്നു വ്യാഴാഴ്ച ബെല്ലാരിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അക്കാലത്ത് വി കെ കൃഷ്ണമേനോൻ പ്രതിരോധമന്ത്രിയും ജനറൽ തിമ്മയ്യ സൈനിക മേധാവിയുമായിരുന്നില്ല.
നാലു വർഷമായി വാഗ്ദാനലംഘനങ്ങൾ മാത്രം നടത്തിയ മോദി ഇപ്പോൾ കോൺഗ്രസ് പ്രസിഡൻറിനെ 15 മിനിറ്റ് സംസാരിക്കാൻ കഴിയുമോ എന്ന് വെല്ലുവിളിക്കുകയാണ്. എന്നാൽ, നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടപ്പാക്കിയോ എന്ന് മോദിക്ക് പറയാനാകുമോ? വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി. കർണാടകയിൽ കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ