ഹൈദരാബാദ്: ഓർഡൽ ചെയ്‌ത ബിരിയാണിക്കുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ റസ്‌റ്റോറന്റിനെതിരെ നടപടി. പരിശോധനയിൽ മാലിന്യ സംസ്‌ക്കരണം, പ്ലാസ്‌റ്റിക് ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പിഴ വിധിച്ചത്. 11,500 രൂപയാണ് പിഴ.
പ്രശസ്ത ഫർണിച്ചർ വ്യാപാര ശൃംഖലയുടെ ഹൈദരാബാദിൽ ആരംഭിച്ച പുതിയ ശാഖയിലെ റസ്‌റ്റോറിനെതിരെയാണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ സംഭവത്തിൽ നടപടിയെടുത്തത്.
അബീദ് അഹമ്മദ് എന്ന ഉപഭോക്താവ് ട്വിറ്ററിലൂടെ താൻ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഹൈദരാബാദ് പൊലീസ്, തെലങ്കാന തദ്ദേശ ഭരണ വകുപ്പ് മന്ത്രി കെ.ടി.രാമ റാവു എന്നിവരെ ടാഗ് ചെയ്താണ് സംഭവം ട്വീറ്റ് ചെയ്തത്.
ട്വീറ്റിന് മറുപടിയായി തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്‌ചയിൽ ഉപഭോക്താവിനോട് ഹോട്ടൽ അധികൃതർ മാപ്പു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇത്തരം വിഷയങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും ട്വീറ്റിന് മറുപടിയായി കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ