ന്യൂഡൽഹി: തൊഴിൽ ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചില്ലെന്ന് ഇന്ത്യയിലെ യുവ ജനങ്ങൾ. ഒരു ജോലിയാണ് യുവാക്കളുടെ പ്രധാന പ്രശ്‌നം. ജോലി ലഭിക്കാത്തതിനാല്‍ മിക്കവരും നിരാശരാണ്. വിവിധ സർവേകളിലാണ് യുവാക്കൾ തങ്ങളുടെ നിരാശ പങ്കുവച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവാക്കളുടെ പ്രതികരണം രാഷ്ട്രീയ പാർട്ടിക്കാർക്ക് ഇരുന്നു ചിന്തിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.
വര്‍ഷത്തില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ എന്നതായിരുന്നു 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാത്തത് മോദിയുടെ പ്രധാന വീഴ്ചയാണെന്ന് യുവാക്കളായ വോട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചതായി ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വേയില്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും, തൊഴില്‍ വായ്പകള്‍ക്കും പരിശീലന പരിപാടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും അതൊന്നും തൊഴിലില്ലായ്മയ്ക്ക് പരിഹാരമായിട്ടില്ലെന്ന് യുവാക്കൾ പറയുന്നു. കഴിഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലുണ്ടായ വര്‍ധനവും ഇതു ശരിവെയ്ക്കുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ടുകളായിരുന്നു നിര്‍ണായകമായത്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളായതിനാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ വിയര്‍ക്കുമെന്ന് തീര്‍ച്ചയാണ്. നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തണമെന്നും തൊഴില്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്ന യുവാക്കളുടെ വോട്ടുകള്‍ എങ്ങനെ പെട്ടിയിലാക്കാമെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ആലോചിക്കേണ്ടിയിരിക്കുന്നു.
തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുമെന്ന മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് 2014ൽ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയത്. എന്നാല്‍ 2019-ലേക്ക് വരുമ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് സർവേയിലെ പ്രതികരണങ്ങൾ നൽകുന്ന സൂചനങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ