ന്യൂഡല്‍ഹി: മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലുളള മുറുമുറുപ്പ് പരസ്യമാക്കി കേന്ദ്രമന്ത്രി ചൗധരി ബീരേന്ദർ സിംഗ് രാജി സന്നദ്ധത അറിയിച്ചു. മകന് ബ്രിജേന്ദ്ര സിംഗിന്റെ പേര് ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം.
കേന്ദ്ര സ്റ്റീല്‍ മന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചതായും അന്തിമ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മകനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തില്‍ സ്വജനപക്ഷപാതമെന്നും കുടുംബവാഴ്ചയെന്നുമുളള ആരോപണം തനിക്കും കുടുംബത്തിനും എതിരേ ഉയരാന്‍ താത്പര്യമില്ലെന്നു ബീരേന്ദര്‍ സിംഗ് പറഞ്ഞു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ചൗധരി ബീരന്ദര് സിംഗ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ആദ്യം ഗ്രാമവികസനത്തിന്റെയും പഞ്ചായത്തി രാജ്, കുടിവെള്ളം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2016-ല്‍ നടത്തിയ പുനഃസംഘടനയില്‍ സ്റ്റീല്‍ മന്ത്രിയായി. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2014-ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ