വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റിലെത്തിയാണ് മോദി പത്രിക സമര്‍പ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.
മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കീദാർ) രാം ശങ്കര്‍ പട്ടേലാണ്. അധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ പേരു നിര്‍ദ്ദേശിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഡോദരയില്‍ നിന്ന് മോദിയെ നാമനിര്‍ദേശം ചെയ്തത് ചായക്കടക്കാരനായ കിരണ്‍ മഹീദയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചായ്‌വാല(ചായക്കടക്കാരന്‍) എന്നതായിരുന്നു മോദിയുടെ പ്രധാന പ്രചരണവിഷയം. ഇതിന്റെ ഭാഗമായാണ് വഡോദരയിലെ ഖന്ദേരാവൂ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി ചായ വിറ്റിരുന്ന കിരണ്‍ മഹീദയെക്കൊണ്ട് നാമനിര്‍ദേശം ചെയ്യിച്ചത്. രാം ജന്മഭൂമി മൂവ്‌മെന്റിന്റെ കാലത്ത് പാര്‍ട്ടിയിലെത്തിയ ബിജെപി പ്രവര്‍ത്തകനായിരുന്നു കിരണ്‍ മഹീദ. പിന്നീട് മഹീദ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കമ്മിറ്റിയിലെ അംഗമായി.
ഇത്തവണ നാമനിര്‍ദേശം ചെയ്തവരില്‍ തന്റെ സെക്യൂരിറ്റി ജീവനക്കാരനെക്കൂടി ഉള്‍പ്പെടുത്തിയത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തന്റെ പ്രചരണത്തിന് കരുത്ത് പകരുമെന്നാണ് മോദി വിശ്വസിക്കുന്നത്. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. അമിത് ഷാ അടക്കം മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ കളക്ടേറ്റില്‍ എത്തി മോദിയെ കാത്ത് നിന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ