കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം കടുത്ത വെയിലിനേയും പ്രചാരണത്തിനിടെ സ്ഥാനാർഥികൾക്ക് അതിജീവിക്കേണ്ടതുണ്ട്. കാലാവസ്ഥ എങ്ങനെ മാറിയാലും എല്ലാം മറന്ന് പ്രചാരണത്തിൽ ഒരു കുറവും വരുത്തരുതെന്ന് പാർട്ടികൾക്ക് നിർബന്ധം. വെയിലും മഴയുമെല്ലാം സഹിച്ച് ജന മനസില്‍ ഇടം നേടുകയാണ് സ്ഥാനാര്‍ഥികൾ ലക്ഷ്യമിടുന്നത്. പക്ഷേ കത്തുന്ന വെയിൽ സ്ഥാനാർഥികളെ തളർത്തിക്കളയുന്നുണ്ട്.
കനത്ത വെയിലിൽ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കണ്ടെത്തിയ വഴിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അഭിഷേക് ബാനർജി തുറന്ന ജീപ്പില്‍ തന്‍റെ അണികള്‍ക്കൊപ്പം പ്രചാരണം നടത്തുന്നത് വീഡിയോയിൽ കാണാം. കെെകൂപ്പി കഴുത്തില്‍ മാല ഒക്കെ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ക്കൊപ്പം അഭിഷേക് സഞ്ചരിക്കുന്നത്. എന്നാല്‍, സൂക്ഷിച്ച് നോക്കിയാലാണ് യാഥാർഥ്യം മനസിലാകുക. ജീപ്പിൽ യഥാർഥ സ്ഥാനാർഥി അല്ല. അഭിഷേകിന്‍റെ പ്രതിമയാണ് പ്രചാരണം നടത്തുന്നത്. വെയിലിലേല്‍ക്കാതെ പ്രചാരണം നടത്തി വോട്ട് സ്വന്തമാക്കാനുള്ള സ്ഥാനാർഥിയുടെ ഐഡിയ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒപ്പം കടുത്ത പരിഹാസവും അഭിഷേകിന് നേരെ ഉയരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ