ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പരോള്‍ തേടി അധോലോക നേതാവ് ആതിഖ് അഹമ്മദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തില്‍ സ്ഥാനാർഥിയാകാൻ വേണ്ടിയാണ് മുന്‍ എംപികൂടിയായ ആതിഖ് അഹമ്മദ് പ്രത്യേക കോടതിയില്‍ പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ആതിഖ് അഹമ്മദിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
വാരാണസിയില്‍ മത്സരിക്കുന്നതിനു മുന്നോടിയായി നാമനിര്‍ദേശ പത്രിക തയ്യാറാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അലഹബാദിലെ നയ്‌നി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആതിഖ് അഹമ്മദ് നിലവില്‍ 26 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ശിവപാല്‍ സിങ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി (ലോഹ്യ)യുടെ സ്ഥാനാര്‍ഥിയായാണ് അതിഖ് അഹമ്മദ് മത്സരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന ജറല്‍ സെക്രട്ടറി ലല്ലന്‍ റായ് വ്യക്തമാക്കി.
ജയിലിലായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രചാരണം നടത്തുന്നതിന് ജയിലില്‍ നിന്ന് പുറത്തു പോകുന്നതിന് ഹ്രസ്വകാല പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആതിഖ് അഹമ്മദ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ