ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ യാത്രക്കാരനില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി. ബാങ്കോക്കിൽ നിന്ന് ചെന്നൈയിലേക്ക് യാത്രചെയ്ത കാഹാ മൊയ്ദീന്‍ (45) എന്നയാളുടെ ബാഗിൽ നിന്നാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
പരിശോധനയ്ക്കിടെ ബാഗിൽ നിന്ന് പുലിക്കുട്ടിയുടെ കരച്ചിലും ഞെരുക്കങ്ങളും പുറത്തുകേട്ടു. പൂച്ചയാണെന്ന് തെറ്റദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായി പരിശോധിച്ചപ്പോൾ പുലിക്കുട്ടിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1972 വനംവന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തു.
പിങ്ക് നിറത്തിലുളള ഒരു പ്ലാസ്റ്റിക് ബാസ്കറ്റിലായിരുന്നു പുലിക്കുട്ടിയെ ഒളിപ്പിച്ചിരുന്നത്. പന്തേര പാര്‍ദസ് ഇനത്തില്‍പെട്ട പെണ്‍പുലു കുട്ടിയാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 1.1 കിലോഗ്രാം ഭാരവും 54 സെന്റിമീറ്റര്‍ നീളവുമായിരുന്നു പുലിക്കുട്ടിക്ക് ഉണ്ടായിരുന്നത്. കസ്റ്റംസ് അധികൃതര്‍ പുലിക്കുട്ടിക്ക് കുപ്പിയില്‍ പാല്‍ നല്‍കി. പുലിക്കുട്ടിയെ തമിഴ്നാട് വനംവകുപ്പിന് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ