ദേശീയം

ബംഗാള്‍: ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി; സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത കമ്മീഷണര്‍ ഹൈക്കോടതിയില്‍, സമരം അവസാനിപ്പിക്കില്ലെന്ന് മമത

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണറെ അറ്സ്റ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ രൂപപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്രസര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ട് കൈമാറി. നേരത്തെ, ഗവര്‍ണര്‍ സംസ്ഥാന പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു. 

അതേസമയം സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സിബിഐയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് രാജീവ് കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുകള്‍ അനേഷിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന്, ബംഗാളിലെ സാഹചര്യം വിശദീകരിച്ച് സിബിഐ ആവശ്യപ്പെട്ടു. ഇതു തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി ആരംഭിച്ച സമരം ഫെബ്രുവരി എട്ടുവരെ തുടരും. രാഷ്ട്കീയ വേട്ടയാടലമാണ് നടക്കുന്നതെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. ഒരു ഏജന്‍സിക്കും എതിരല്ല തങ്ങളുടെ സമരമെന്നും മോദി സര്‍ക്കാരന്റെ കടന്നുകയറ്റത്തിന് എതിരാണെന്നും മമത പറഞ്ഞു. 

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ മമതയെ പിന്തുണച്ച് രംഗത്തെത്തി. മമതയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. 

സിബിഐയെ തെറ്റായി ഉപയോഗിക്കുന്ന കേന്ദ്രത്തിന് എതിരെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ സത്യാഗ്രാഹം. ഭരണഘടനയെ തകര്‍ക്കാനുള്ള മോദിഅമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കത്തെ ശക്തമായി ചെറുക്കും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയ് പറഞ്ഞു.

അധികാരത്തിലെത്തിയ ദിവസം മുതല്‍ രാഷ്ട്രത്തിന് വേണ്ടിയല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്, പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ പ്രതികരിച്ചു. 

ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത് പ്രവൃത്തി അപകടകരവും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. 

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടത്തം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞു.

ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരാണ് സേനയെ വിന്യസിച്ചത്. ബംഗാള്‍ പൊലീസില്‍ നിന്ന് സുരക്ഷ വേണമെന്ന് സിബിഐ പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു