ഹൈദരാബാദ്: പ്രണയ ദിനത്തില്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ശ്രമം. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മെഡ്ചൽ കണ്ട്ലകോയ ഓക്സിജൻ പാര്‍ക്കിലാണ് സംഭവം. പെണ്‍കുട്ടിയുടെ കഴുത്തില്‍ ആണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം താലി കെട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും വിവിധയിടങ്ങളില്‍ ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പ്രണയ ദിനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. തെലങ്കാനയില്‍ ഒരുകൂട്ടം യുവാക്കള്‍ സംഘടിപ്പിച്ച ചടങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരുസംഘം ആളുകളെ എല്‍ബി നഗര്‍ ഏരിയയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ രാജീവ്ഗാന്ധി പാര്‍ക്കിലും വിഎച്ച്പി - ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രണയ ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് വിജയവാഡയില്‍ പല സ്ഥലത്തും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ