ന്യൂഡൽഹി: ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള എല്ലാ വിമാനങ്ങളും ഇന്നു നാലു മണിയോടെ നിലത്തിറക്കാന്‍ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. എത്യോപ്യയിലെ അഡിസ് അബാബയ്ക്കു സമീപം ഞായറാഴ്ച യാത്രാവിമാനം തകര്‍ന്ന് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി.
യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളുടെയും അടിയന്തരയോഗം ഡിജിസിഎ നാലു മണിക്കു ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികള്‍ നിരവധി ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്.
സർവീസ് നിർത്താനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ച് സ്പൈസ് ജെറ്റ് സർവീസ് നടത്തിയതായി ആക്ഷേപം ഉയർന്നിരുന്നു. 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് എട്ട് സർവീസുകൾ സ്പൈസ്ജെറ്റ് നടത്തിയെന്നാണ് റിപ്പോർട്ട്. ഹോങ്കോേങ്-ഡൽഹി, ദുബായ്-കൊച്ചി തുടങ്ങിയ സർവീസുകളാണ് രാത്രിയും നടത്തിയത്.
ആക്ഷേപം ഉയർന്നതോടെ, ഇന്ന് മുതൽ വിമാനത്തിന്റെ സർവീസ് നിർത്തുമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി. യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർവീസ് പുനഃക്രമീകരിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് സ്പൈസ് ജെറ്റ് പ്രാധാന്യം നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ