പനാജി : ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്.
ഇന്നലെ വൈകീട്ട് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ദിഗംബര്‍ കാമത്തിന്റെ ബിജെപി പ്രവേശം ചര്‍ച്ച ചെയ്തിരുന്നതായി ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു. പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് മുന്‍മന്ത്രിയും കോര്‍കമ്മിറ്റി അംഗവുമായ ദയാനന്ദ് മന്‍ഡ്രേക്കര്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം ദിഗംബര്‍ കാമത്തിന്റെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വമാണ് തീരുമാനം എടുക്കുകയെന്ന് മൈക്കല്‍ ലോബോ പറഞ്ഞു. 207 മുതല്‍ 2012 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു ദിഗംബര്‍ കാമത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ ദിഗംബര്‍ കാമത്ത് ബിജെപി പാളയത്തിലേക്ക് കൂറുമാറിയാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.
അതിനിടെ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍. ഇതിന് ഒരു അടിസ്ഥാനവുമില്ല. ദിഗംബര്‍ കാമത്ത് പാർട്ടിക്കൊപ്പം തന്നെയുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
മാപ്സ എം.എൽ.എ ഫ്രാൻസിസ് ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി. നിലവിൽ 40 അംഗ ഗോവ നിയമസഭയിൽ കോണ്‍ഗ്രസിന് 14 എംഎൽഎമാരുണ്ട്. ബിജെപി എംഎൽഎമാരിൽ മുഖ്യമന്ത്രി പരീക്കർ അത്യാസന്ന നിലയിലാണ്. മറ്റൊരു ബിജെപി എംഎൽഎ പാണ്ഡുരംഗ് മഡ്കെയ്ക്കർ പക്ഷാഘാതത്തെ തുടർന്നു സഭയിൽ ഹാജരാകുന്നില്ല. ഈ പശ്ചാത്തലത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ