ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ ആര് വാഴുമെന്ന് തീരുമാനിച്ചതില്‍ സുപ്രധാന പങ്ക് ഇന്ന് വരെ ഉത്തര്‍പ്രദേശിനായിരുന്നു. 2019 ലും സ്ഥിതി മാറില്ലെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. മറ്റൊന്നുമല്ല, 80 ലോക്‌സഭാ മണ്ഡലങ്ങളാണ് യുപിയിലുള്ളത്.
ബദ്ധശത്രുക്കളായിരുന്ന ബിഎസ്പിയും എസ്പിയും കൈകോര്‍ത്തതോടെ യുപിയില്‍ ബിജെപി കുറച്ചധികം കഷ്ടപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ മുസ്ലിം-ദളിത്-യാദവ വോട്ടുകളായിരിക്കും ഇത്തവണ ബിജെപിയുടെ വിധിയെഴുതുക എന്നതില്‍ തര്‍ക്കമില്ല.
47 മണ്ഡലങ്ങളിലാണ് ദളിത്-യാദവ-മുസ്ലിം വോട്ടുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനും പുറമേയുള്ള കാര്യമായി സീ വോട്ടര്‍ സര്‍വേയില്‍ കണ്ടെത്തിയത് യുപിയില്‍ ഓരോ മണ്ഡലത്തിലും 40 ശതമാനത്തിലേറെ മുസ്ലിം-ദളിത്-യാദവ ജനസംഖ്യയാണ് ഉള്ളത്. 10 മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെയാണ് യാദവ-മുസ്ലിം-ദളിത് ജനസംഖ്യ. അസംഗഡ്, ഗോസി, ഫിറോസാബാദ്, ദൊമരിയാഗഞ്ച്, ജോന്‍പൂര്‍, അംബേദ്കര്‍ നഗര്‍,ബദോഹി, ബിജ്‌നോര്‍, മൊഹന്‍ലാല്‍ഗഞ്ച്, സിതാപൂര്‍ എന്നിവയാണ് ആ മണ്ഡലങ്ങള്‍. അസംഗഡില്‍ നിന്നാണ് സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ് 2014 ല്‍ പാര്‍ലമെന്റി എത്തിയത്. മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുലായം പാര്‍ലമെന്റില്‍ എത്തിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 36 ശതമാനവും മുലായത്തിന്റെ പേരിലാണ് വീണത്.
ബിഎസ്പി 38 സീറ്റിലും എസ് പി 37 സീറ്റിലുമാണ് മത്സരിക്കാനിറങ്ങുന്നത്. ശേഷിക്കുന്ന മൂന്ന് സീറ്റുകളില്‍ രാഷ്ട്രീയ ലോക്ദളും മത്സരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ