ന്യൂഡൽഹി: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിക്കുമ്പോൾ രാജ്യത്ത് എൻഡിഎ ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണു എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്.
ടൈംസ് നൗ– വിഎംആർ എക്സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും സ്വന്തമാക്കുമെന്നു ടൈംസ് നൗ പ്രവചിക്കുന്നു.
റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്നാണ്. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം.
ജന്‍കി ബാത് പോളില്‍ എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87. എബിപി സർവേയും ന്യൂസ് എക്സ് സർവേയും എൻഡിഎയ്ക്ക് 298 സീറ്റും പ്രവചിക്കുന്നു.
ഇന്ത്യ ടുഡെ – ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചു വരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റുവരെയും ലഭിച്ചേക്കാം. എൻഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്.
കര്‍ണാടക ബിജെപി തൂത്തുവാരും. കര്‍ണാടകയില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ ബിജെപി നേടും.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടിയെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയെ തകര്‍ത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് മുന്നേറി നില്‍ക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ് ഫലങ്ങള്‍. തമിഴ്നാട്ടില്‍ ഡിഎംകെ 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ