ലഖ്നൗ: പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെ സഹപൈലറ്റ് അഖിലേഷ് ശർമ്മയുടെ വിയോഗവാർത്ത സഹപ്രവർത്തകരെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിവാഹിതനായ ഇദ്ദേഹത്തിൻറെ ഭാര്യ മേഘ പൂർണ്ണഗർഭിണിയാണ്. അഖിലേഷിൻറെ വിയോഗ വാർത്ത മേഘയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച രാത്രി 10.30നാണ് അപകടവാർത്ത കുടുംബാംഗങ്ങൾ അറിയുന്നത്. അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമായിരുന്നു അപ്പോൾ ലഭിച്ച വിവരമെന്ന് അച്ഛൻ തുളസിറാം ശർമ്മ പറയുന്നു. പിറ്റേന്ന് രാവിലെ വിയോഗ വാർത്തയുമെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് മാത്രമാണ് മേഖയെ അറിയിച്ചിട്ടുള്ളത്. ടിവിയിലും പത്രങ്ങളിലും വരുന്ന അപകടവാർത്ത മേഖയുടെ ശ്രദ്ധയിൽപ്പെടാതെ നോക്കുകയാണ് ബന്ധുക്കൾ.
രക്ഷാബന്ധൻ ദിനത്തിലാണ് അഖിലേഷുമായി അവസാനമായി വീഡിയോ കോളിൽ സംസാരിച്ചതെന്ന് മേഖയുടെ സഹോദരൻ പറയുന്നു. ഓഗസ്റ്റ് 15, 16 ന് അദ്ദേഹം വീട്ടിലേക്ക് വരേണ്ടതായിരുന്നെന്നും, പക്ഷേ ദൈവം മറ്റൊന്നാണ് കരുതിവെച്ചിരുന്നത്, അദ്ദേഹം പറഞ്ഞു.
2017 മുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലിചെയ്യുന്ന അഖിലേഷ് യുപിയിലെ മഥുര ഗോവിന്ദ് നഗർ സ്വദേശിയാണ്. ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിൻറെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ