ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ഡമ്മികളെ ആരാച്ചാരല്ല, മറിച്ച് ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് തൂക്കിലേറ്റിയത്. പരീക്ഷണം വിജയകരമായിരുന്നതായും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22-ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് വാറണ്ടിൽ നിർദേശിച്ചിട്ടുള്ളത്.
ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഹര്‍ജി നൽകിയത്.
ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ